കോഴിക്കോട്: റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള കോർപറേഷന്റെ കുറുക്കുവഴിയിൽ പകർച്ചവ്യാധി ഭീഷണിയിലായിരിക്കുകയാണ് കോഴിക്കോട് ബീച്ചിലെ ഫുഡ് സ്ട്രീറ്റ് പരിസരം. കച്ചവടക്കാരും ഇവിടെ എത്തുന്ന വിനോദ സഞ്ചാരികളും ഒരുപോലെ ആശങ്കയിലാണ്. വെള്ളം റോഡില്‍ നിന്നും ഫുഡ് സ്ട്രീറ്റിലേയ്ക്കൊഴുകി എത്തുകയാണ്.
മഴകനത്താല്‍ വെള്ളക്കെട്ടിനകത്താകുകയാണ് ഫുഡ് സ്ട്രീറ്റ്. മഴ കൂടുതല്‍ ശക്തമായാല്‍ ഫുഡ് സ്ട്രീറ്റ് മുഴുവനായി അടച്ചുപൂട്ടേണ്ടിവരും. തോരാമഴയിലെ തണുപ്പകറ്റാൻ ചൂടുചായയും കല്ലുമ്മക്കായ നിറച്ചതും കഴിക്കാനാശിച്ച് ബീച്ചിലേയ്ക്കിറങ്ങുമ്പോൾ ഇനി ഒരിക്കല്‍ക്കൂടി ആലോചിക്കേണ്ട അവസ്ഥയാണ്.
ഭംഗി മാത്രം നോക്കി ഫുഡ് സ്ട്രീറ്റ് ഒരുക്കിയപ്പോൾ റോഡിലെ മഴവെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാതായി. മഴ കനത്തതോടെ കോർപറേഷൻ ഈ ഭാഗത്തെ കരിങ്കല്‍ കെട്ട് കുത്തിപ്പൊളിച്ച് വെള്ളം നേരെ ഫുഡ് സ്ട്രീറ്റ് ഭാഗത്തേക്ക് ഒഴുക്കി. ഇതുവഴിയുള്ള വെള്ളവും കെട്ട് കവിഞ്ഞുള്ള വെള്ളവും ഒരുപോലെ സ്ട്രീറ്റിലെത്തി. ഇതോടെ 12 കടകളാണ് പൂട്ടിയത്.
ഫുഡ് സ്ട്രീറ്റിലാകെ മലിനജലം കെട്ടിക്കിടക്കുന്നതിനാൽ വ്യാപാരികളും സന്ദർശകരും ഒരുപോലെ ആശങ്കയിലാണ്. പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.
അതേസമയം കോഴിക്കോട് ബീച്ചിലെ ഫുഡ് സ്ട്രീറ്റിലുണ്ടായ വെള്ളക്കെട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും മേയർ ഒ. സദാശിവന് വ്യക്തമാക്കി.ഫുഡ് സ്ട്രീറ്റ് രൂപകൽപന ചെയ്ത പിഡബ്ല്യുഡിയോട് പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.